Friday 3 April 2015

പ്രതിമകൾ

                                           പ്രതിമകൾ  

                                     മൂന്നാമതും കവലയിലെ പ്രതിമ വികൃതമാക്കപ്പെട്ടപ്പോൾ  നാഗരികത  അത്രയങ്ങ് തീണ്ടാത്ത ഞങ്ങളുടെ ഗ്രാമം ശരിക്കും  ഞെട്ടി . മുലയൂട്ടുന്ന ഒരമ്മയുടെ പ്രതിമയായിരുന്നു അത്. ഓരോ തവണ പുന: നിർമ്മിക്കപ്പെടുമ്പോഴും അതിൽ  മാതൃ ഭാവം കൂടുതൽ ദീപ്തമാകുന്നതായി ഞങ്ങൾക്കനുഭവപ്പെടാറുള്ളതാണ്. എന്നിട്ടും ഏതു   മനുഷ്യ മൃഗത്തിനാണ്  ഇത്രമേൽ വെറി അതിനോട് കാണിക്കനാവുക എന്ന് ഞങ്ങൾ പരസ്പരം പലയിടങ്ങളിലായിരുന്നു ചോദിച്ചുകൊണ്ടേ ഇരുന്നു. കവലയിൽ  ബസ്‌ സ്റ്റോപ്പ്‌ വരെ നീളുന്ന തണലായും, പക്ഷികൾക്ക് കാഷ്ടിക്കാനും ചുണ്ടുരക്കാനും മാത്രമുള്ള  ശിലയായും  മാതൃശില്പം മറവിയിലേക്ക് പ്രതിഷ്ഠിക്കപ്പെടുമ്പോൾ,ഗ്രാമ ചിന്തകൾ താളം തെറ്റുമ്പോൾ , ഏതോ ഭ്രാന്തന്റെ ഓർമ്മപ്പെടുത്തലായി ഈ  വൈകൃതങ്ങളെ  കാണുന്ന മാന്യ ബുദ്ധി ജീവികളും  ഞങ്ങൾക്കിടയിലുണ്ടായിരുന്നു.
                  നാലാം തവണ പോലീസിനു  പുറമെ രാത്രി കാവലും,നിരീക്ഷണവും ഞങ്ങൾ ക്ലബ്‌ അംഗങ്ങൾ കൂടി ഏറ്റെടെത്തു . ആഴ്ചകളോളം  ഒന്നും  സംഭവിച്ചില്ല .പിന്നെയെല്ലാം പഴയതു പോലെ ; പോലീസിനും,നാട്ടുകാർക്കും മടുത്തു .പക്ഷെ ഞങ്ങൾ തോൽക്കാൻ തയ്യാറായില്ല . ആളുകൾ  പിൻ വലിഞ്ഞാലെ കക്ഷി വെളിയിൽ  വരൂ . സഹകരണ ബാങ്കിന്റെ സെക്യൂരിറ്റിയോട്  എല്ലാ രാത്രിയിലും   കവലയിൽ രഹസ്യമായി  രണ്ടോ മൂന്നോ  കറക്കം നടത്താൻ ഞങ്ങൾ ചെറിയ  തുകയ്ക്ക്‌ ചട്ടം കെട്ടി  .  ദിവസങ്ങൾക്കുളിൽ സംഗതി ഫലം കണ്ടു.തലയിൽ  തോർത്ത് കെട്ടിയ  ഒരാൾ ചുറ്റികകൊണ്ട്   ശിൽപ്പത്തെ വിരൂപമാക്കുന്നതായി  സെക്യൂരിറ്റി ഞങ്ങളെ വിളിച്ചറിയിച്ചു. ഞങ്ങൾ വരുന്നത് വരെ അയാളെ നിരീക്ഷിക്കാൻ  സെക്യൂരിറ്റി യോട് ആവശ്യപ്പെട്ടു .മിനിട്ടുകൾക്കുള്ളിൽ ഞങ്ങൾ കുറുവടിയും പത്തലുമായി അയാളെ വളഞ്ഞു. ഞങ്ങളെ കണ്ടതും യാതൊരു പകപ്പുമില്ലാതെ അയാൾ  തന്റെ തലക്കെട്ടഴിച്ചു   പതുക്കെ വെളിച്ചത്തേക്കു നീങ്ങി നിന്നു . ഞങ്ങളൊന്നിച്ചുൾക്കിടിലത്തോടെ പറഞ്ഞു "ബാലൻ ചേട്ടൻ!"  കഴിഞ്ഞ മൂന്നു വട്ടവും സുമനസ്സുകൾ  പിരിച്ചു നൽകിയ തുച്ഛമായ പ്രതിഫലം  എളിമയോടെ വാങ്ങി, 'അമ്മ' എന്നു  പേരിട്ട ഈ ശിൽപം പറഞ്ഞ സമയത്ത്  തന്നെ ഒരുക്കി തന്ന  ഗ്രാമത്തിന്റെ സ്വന്തം  ശില്പി.  

" രണ്ടു പെണ്‍ മക്കളുടെ  തന്തയല്ലെടോ താൻ ? എന്നിട്ടാണോ ഈ പാതിരാ പുലയാട്ട് !" ഞങ്ങളിലോരുവൻ ആക്രോശിച്ചു കൊണ്ട് അയാളുടെ മുഷിഞ്ഞ ഷർട്ടിൽ കുത്തി പിടിച്ചു.
"വിട്ടേക്കടാ ഇയാളെ പോലീസിൽ ഏൽപ്പിക്കാം" ഞാനവനെ പിടിച്ചു മാറ്റി.
"എന്നാലും ബാലാ ഇത്  നിന്റെ  തന്നെ  സൃഷ്ടിയല്ലേ ? ഇതിനോട് തന്നെ വേണായിരുന്നോ ..?" ശ്രീധരൻ മാഷ്  തന്റെ തലയിൽ  കൈ വച്ച് ഇരുന്നു പോയി . 
                മകരത്തിലെ തണുപ്പിലും ഞങ്ങൾ  വിയർക്കുന്നുണ്ടായിരുന്നു . അയാൾ  മാത്രം  ജഡത്തെ പ്പോലെ തണുത്തിരിക്കുന്നതായി  എനിക്ക് തോന്നി .
" എന്നെ എന്ത് വേണമെങ്കിലും ചെയ്തോളു...പക്ഷെ  എന്റെ മൂത്ത  മകളുടെ പരീക്ഷ ഫീസ്‌ അടുത്ത മാസം നിങ്ങളിലാരെങ്കിലും അടച്ചോളാമെന്നെനിക്ക്  ഉറപ്പു തരണമെന്നു  മാത്രം". ഒട്ടിയ കവിളുകൾക്കടിയിൽ കീഴ്ത്താടി വിറപ്പിച്ചു കൊണ്ട് അയാൾ തുടർന്നു: " ഞാനിതുകൊണ്ട് മാത്രം ജീവിക്കുന്നവനാ..ഇപ്പോ ആർക്കാ ഇതിന്റെയൊക്കെ  ആവശ്യം ..വല്ലപ്പോഴും കിട്ടുന്നതോ അന്നന്നത്തേക്കുള്ളതും.... ഓരോ തവണ പൊളിക്കുമ്പോഴും   ഇതിന്റെ ആത്മാവിനെ ഞാൻ എന്നോടൊപ്പം കൊണ്ടു  പോകും.പിന്നീട് ഒരോ  സൃഷ്ടിയിലും  എനിക്ക് മാത്രം അറിയാനാവുന്ന  എന്തെങ്കിലും അപൂർണ്ണത  അടുത്ത തവണത്തേക്കായി  ഞാനിതിൽ ബാക്കി വയ്ക്കും. അതുകൊണ്ട് എനിക്ക് യാതൊരു  കുറ്റബോധവുമില്ല  മാഷെ..ഇപ്പോൾ നിങ്ങൾ എല്ലാം അറിഞ്ഞ സ്ഥിതിയ്ക്ക് ഈ വരുമാനവും നിന്നു ..ഇനി ഉറക്കമുളച്ചിട്ടും  പ്രയോജനമില്ല ..ഞാൻ പോകുന്നു. " ഉറഞ്ഞു പോയ നാവും മെയ്യുമായി നിന്ന ഞങ്ങൾക്കു മുന്നിൽനിന്ന് വികൃത ശിൽപത്തെ വെറുതെ ഒന്നു നോക്കിയിട്ട് കൊടും നിശ്ശബ്ദതയിലേക്കയാൾ  നടന്നു നീങ്ങി .
                      ഇനിയും എത്ര നേരം പൂർത്തീകരിക്കപ്പെടാത്ത പ്രതിമകൾ മാത്രമായി ഞങ്ങളീയിരുട്ടിൽ  തന്നെ തുടരുമെന്നറിയില്ല. പക്ഷെ ആ ശില്പിയുടെ വാക്കുകൾ ആത്മാക്കളെ  അടർത്തുന്നത്   വ്യക്തമായി ഞങ്ങൾക്കിപ്പോഴറിയാനാകുന്നുണ്ട്.

















              

Saturday 3 January 2015

പുതുവർഷത്തിൽ ഒരു പുന:പരിവർത്തനം

      മനുഷ്യ ജന്മത്തിനായി  വിത്തിട്ടവർ തന്നെ ആ മരവും നട്ടു.എനിക്കൊപ്പം വളർന്ന  ആ മരത്തോട് ആദ്യം  തോന്നിയ  വിശ്വാസം  പിന്നീട് അധികാരമായി .  ഇപ്പോൾ അതിന്റെ ചില്ലയിൽ തൂങ്ങി  ചുവട്ടിൽവരുന്നവരെ  തരം താഴ്ത്തി ഞാൻ പല്ലിളിക്കാൻ തുടങ്ങിയിരിക്കുന്നു.അതിന്റെ  പിന്നിലെ ഇരുട്ടിലൊളിച്ച്   ഇരകൾക്കു മേൽ  ചാടി വീഴാൻ പഠിച്ചിരിക്കുന്നു, ഇണകൾക്കായി കൂവാൻ തുടങ്ങിയിരിക്കുന്നു .ഞാനൊറ്റയ്ക്കല്ല എന്നെപ്പോലെ കോടികൾ , സ്വയം മരം മാറിയവരും  മാറ്റി പാർപ്പിക്കപ്പെട്ടവരുമുണ്ട് അതിൽ. ഞാൻ എന്റെ ശരീരം  പരിശോധിച്ചു . വിരലുകളിൽ നീണ്ട നഖങ്ങൾ ,ചുണ്ടിറങ്ങി ദംഷ്ട്രങ്ങൾ ,പിന്നിൽ പൊട്ടി മുളച്ച വാൽ  ,കാലിൽ മരത്തോടു ബന്ധിച്ച് ഒരു ചങ്ങല !!!

ഈ പുതുവർഷത്തിലെങ്കിലും ഒരു പുന:പരിവർത്തനം ഞാനാഗ്രഹിക്കുന്നു . മനുഷ്യ സംഘടനകൾ മാത്രം ബന്ധപ്പെടുക .


Tuesday 9 December 2014

ഉടൽ സമരം

                 

                           ഉടൽ സമരം 

                                    സമരം  ചെയ്ത്  നേടിയെടുത്ത  സ്വാതന്ത്ര്യം  ഹൈവേ ഓരത്തിരുന്ന്      പകൽ  മുഴുവൻ ഞങ്ങൾ ആസ്വദിച്ചു . സമരത്തിനായ് ഒന്നായവരായിരുന്നു  ഞങ്ങൾ.ആകാശം ആറി തുടങ്ങിയപ്പോൾ  അവളുടെ കാതിൽ ചുണ്ടൊട്ടിച്ച്  ഞാൻ ചോദിച്ചു :  "മുറിയെടുക്കട്ടെ ?".
ചെറു ചിരിയോടെ അവൾ  പറഞ്ഞു :
"എന്തിന് ? ഇതിലേ കടന്നു പോകും ആയിരം കാൽ വെപ്പുകൾക്കിടയിൽ ഉന്മാദികളായ് നമുക്ക് പുളയാം,നഗര താളത്തിലലിഞ്ഞ്  ഈ രാത്രിയിൽ  ഇവിടെ  മയങ്ങാം "

"ഛീ! മാനം കെട്ടവൾ "  

 അവളെന്നെ വലിച്ചു തറയോടിൽ കിടത്തി 

"നോക്ക് ചുറ്റിലും  ഉയർന്നു നിൽക്കുന്ന  കെട്ടിടങ്ങൾ  നീ കണ്ടില്ലേ ? അവ എന്റെ സ്വപ്നങ്ങളാണ് .കുറുകെ പായുന്ന   വൈദ്യുത കമ്പികൾ എന്റെ  വേദന  വഹിക്കുന്ന  ചാലകങ്ങളും .പിന്നെ നീ പറഞ്ഞ ആ കുഞ്ഞു തുണ്ട് മാനം അതങ്ങ് ഇടിഞ്ഞു വീണാലും ഇതിലൊക്കെ തങ്ങി നിന്നോളും . എന്നെ ഒന്ന് സ്പർശിക്ക പോലും ചെയ്യാതെ."
അവളെന്നെ വിവസ്ത്രനാക്കി ...പുതിയൊരു തുറന്ന സമരത്തിനായി അവളും തയ്യാറെടുത്തു..ഫ്ലാഷുകൾ  ഞങ്ങൾക്കായി തുരു തുരെ  മിന്നി .




Thursday 9 October 2014

ഇൻസൊമ്നിയ

                                                              ഇൻസൊമ്നിയ

                       ഞാൻ മുൻ കാമുകിക്ക് നൽകിയ പ്രണയവും  

ചുംബനങ്ങളും നിറഞ്ഞ പഴയ തലയിണ എന്റെ ഭാര്യയുടെ തലച്ചുവട്ടിൽ 

ഭദ്രമായിരുന്നു.അതിന്റെ നനുത്ത പഞ്ഞിക്കെട്ടിൽ തല വച്ച് അവൾ 

സ്വസ്ഥമായുറങ്ങി. മടുപ്പും കുറ്റബോധവും കാരണം കുറച്ച് ദിവസം മുമ്പ് 

ഞാനത് അവൾ കാണാതെ കത്തിച്ചു കളഞ്ഞു. അതിനു ശേഷം 

ഗുളികയില്ലാതെ ഞാനുറങ്ങി. പക്ഷെ ഇന്നലെ ഓഫീസ് 

വിട്ടു വരുമ്പോൾവാങ്ങാനായി തന്ന പച്ചക്കറിപ്പട്ടികയിൽ ഏറ്റവും 

ഒടുവിലായി അവൾ എഴുതി : മേലാടോനിൻ* - 10 എണ്ണം  

   
*മേലാടോനിൻ - ഉറക്ക ഗുളിക     

Monday 28 July 2014

                                                 സ്വപ്നാടനം 

                  എനിക്കറിയാം  ഈ ജനറൽ കൂപ്പയിലെ  ഒരു മൂലയിൽ  ചുരുണ്ടിരുന്ന് നിശ്ശബ്ദം കണ്ണീർ  ഊർത്തുന്ന ഞാൻ നിങ്ങൾക്ക് ഒരു നല്ല കാഴ്ച വസ്തുവാണെന്ന്; പുറത്തെ കനത്ത മഴയ്ക്കെതിരായി ജാലകത്തിന്റെ  ഷട്ടർ അടച്ച്,നോട്ടങ്ങളെ മടുപ്പൻ നിശ്വാസങ്ങൾക്കൊപ്പം തളം കെട്ടി നിർത്തിയ  ഈ അവസ്ഥയിൽ പ്രത്യേകിച്ചും .

                    അല്പം മുമ്പ്, അതോ കുറച്ചു മണിക്കൂറുകൾ  മുമ്പോ ...ട്രെയിൻ  ആലപ്പുഴ കഴിഞ്ഞ് ഏതോ ക്രോസ്സിങ്ങിൽ  . മഴ നാര് മുഖത്തിഴച്ച് ഇക്കിളിപ്പെ ടുത്തുന്നതും ആസ്വദിച്ച്  വാതിൽപ്പടിയിൽ  സ്വപ്നത്തിലെന്ന പോലെ നിൽക്കുകയായിരുന്നു  ഞാൻ . 
ആ  നിൽപ്പിൽ എന്നെ കൂടുതൽ ഉന്മത്തനാക്കിയത് അപ്പോൾ കണ്ട ഒരു  ദൃശ്യമാണ്. വയലിന് മുന്നിലേക്ക് കയറി  പാളത്തിനു തൊട്ടു താഴെ  പാതിയുംവെള്ളത്തിൽ  ആഴ്ന്ന്, കറുത്ത കൂണ് പോലെ   മുളച്ചു നില്ക്കുന്ന ഓടിട്ട ഒരു കൊച്ചു വീട്.   പൂപ്പൽ പടർന്നു  തുടങ്ങിയ അതിന്റെ  പുറംഭിത്തിയിൽചാരി വച്ചിരുന്ന  സൈക്കിളിന്റെ  ഒരു കണ്ണാടിച്ചില്ല മാത്രം ഉയർന്നു കാണാമായിരുന്നു.നരച്ച സൂര്യന്റെ 
പശ്ചാത്തലത്തിൽ  ഒരു ചുവർച്ചിത്രം പോലെ സുന്ദരമായിരുന്ന  ആ കാഴ്ച്ച പകർത്താൻ  എന്നെ ഒരു ചിത്രകാരനാക്കാതിരുന്ന  ഉടയവനോടുള്ള  ദേഷ്യം തികട്ടി വന്നെങ്കിലും കയ്യിലെ  മൊബൈൽ ക്യാമറയിൽ  കൊരുത്തിടാമെന്ന  ആവേശത്തിൽ ദേഷ്യംചവച്ചിറക്കി.
                                     വണ്ടി നീങ്ങി തുടങ്ങും മുമ്പേ ഒരു നല്ല വശം തിരഞ്ഞെടുത്ത്ക്യാമറ കേന്ദ്രീകരിച്ച്   ഒരു  ഞെക്ക്..നാളെ ഏതെങ്കിലും  പൊതു ഇടത്തിൽ  പിടയ്ക്കുന്ന  ഇത്തിരി  'ലൈക്ക് ' കളും , 'കമന്റ് ' കളുമായി ...
 വാതിൽക്കൽ നിന്ന് കൊണ്ട് , വലതു കയ്യിൽ മൊബൈൽ  ചിത്രമെടുപ്പിനു പാകം വരുത്തി. അനക്കം തട്ടാതിരിക്കാൻ ഇടത്തേ കയ്യും  സാഹസികമായി ഉദ്യമത്തിൽ പങ്കു ചേർന്നു .
          ആരാണ് എന്റെ  ഷർട്ടിൽ പിടിച്ച്  തൂങ്ങിയത് ..മൊബൈൽ കള്ളിയിൽ ചിത്രം  വികൃതമാക്കിയത് ..ഹൊ !ഒരല്പം കൂടി ചരിഞ്ഞെങ്കിൽ,വശത്തെ
കമ്പിയിൽ  പിടിത്തം കിട്ടിയില്ലായിരുന്നെങ്കിൽ
തീർച്ചയായും ഞാൻ പാളത്തെ  ചുംബിച്ചേനെ.

     വയസ്സ് ഊഹിച്ചെടുക്കാൻ പറ്റാത്ത   ഒരുടൽ.  അവന്റെ ഉണങ്ങിയ മുടിയിൽ  താരൻ അകാല നര പോലെ പൂത്തു നില്ക്കുന്നു. എന്റെഅരയ്ക്ക് കീഴെ  ഒരു കൈ ഷർട്ടിലും  മറു കൈ ചായമിളകിയ വാതിൽഅഴിയിലും പിടിച്ച്, കരുവാളിച്ച മുഖം 
വെളിയിലേക്കിട്ട്, തുറികണ്ണുമായി  ആ വീട്ടിലേക്ക്  എത്തിവലിയുന്ന അവനെ വലിച്ച്അകത്തേക്കാക്കി. ദേഷ്യവും സങ്കടവും നാവിൽ കുഴച്ച് എന്തൊക്കയോ ചീത്ത പറയാൻ ഭാവിച്ചതും എഞ്ചിൻ കാഹളം മുഴക്കി.വണ്ടി പുറപ്പെട്ടു തുടങ്ങി .പ്രകൃതിയുടെ  ചുംബനം എന്നിൽ നിന്നകലുന്നു.ചുറ്റും നിൽക്കുന്നവരെന്ത് കരുതുമെന്നൊന്നും ഞാൻ നോക്കില്ല 

.."ഒരോപിശാശുക്കള് ചാവാനെറങ്ങിക്കോളും..നിന്റെ യൊന്നുംവീട്ടിൽ ..."

  " മനൂ .. .. "   ഒരു പതിഞ്ഞ വിളിയിൽ  എന്റെ അലർച്ച അലിഞ്ഞു പോയി ..

പ്രായം ചാല്  വെട്ടിയ മുഖവുമായി ഒരു വൃദ്ധൻ. അയാളുടെ ഇടതു കയ്യില്‍ തൂങ്ങിയ പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും ഒടിഞ്ഞ ഒരു കുടക്കമ്പി പുറത്തേക്കു തള്ളി നില്‍പ്പുണ്ടായിരുന്നു.

" മോന് ഒന്നും തോന്നരുത്  അവനോട് പറഞ്ഞാ കേക്കത്തില്ല .. മോൾടെ മോനാആ കണ്ട വീട്ടിലയിരുന്നു എല്ലാരും  താമസം ...  ഇപ്പോ 
ഒരുമാസായിട്ട്  ദുരിതാശ്വാസക്യാമ്പിലാ ...അതാ  വീട് കണ്ടപ്പോൾ ഇവന് ഇരിക്ക പൊറുതി കിട്ടാത്തെ .."

അയാളുടെ പരുക്കൻ കയ്യാല്‍  പേരക്കുട്ടിയെ  തന്റെ മുഷിഞ്ഞ മുണ്ടോടു ചേർത്ത് നിർത്തി . ചുളിവു 
തൂങ്ങിയ വിരലുകൾക്കിടയിലൂടെ അവന്റെ കലങ്ങിയ കണ്ണുകൾ എനിക്ക് കാണാമായിരുന്നു.

"ഇവന്റെ അമ്മയ്ക്ക് കൂടിയ പനി വന്നട്ട്
എറണാകുളത്തേക്ക്  കൊണ്ടോയി...ഇവിടത്തെ സർക്കാരാശുപത്രീല് സൗകര്യോല്ലാന്ന്  ...
ഇവന്റെ അച്ഛനിപ്പോ പണിയൊന്നും ഇല്ലാത്തോണ്ട്  
അവനും അവടെത്തന്നെയാ..ഇവനാണെങ്കിൽ  രണ്ട്  ദിവസ്സായിട്ട് രാത്രീല് ഞെട്ടിയെണീറ്റ്  'അമ്മേ  കാണണം'ന്നും പറഞ്ഞ്  കരച്ചിലും..അതാ വയ്യെങ്കിലും ഞാൻ കൊണ്ടോവാന്നു വച്ചത്.." ക്രമമായ ഇടവേളകളിൽ നെടുവീർപ്പുകൾ ഉതിർത്ത് ചെറു 
കിതപ്പോടെ അയാൾ  പറഞ്ഞു തീർത്തു.

"മോനെങ്ങോട്ടാ ?.." മൊബൈൽ  പോക്കറ്റിൽ തിരുകുമ്പോൾ വൃദ്ധൻ ചോദിച്ചു

.."ഞാൻ തൃശ്ശൂർക്കാ .."..നിങ്ങൾ ഇങ്ങോട്ട് കേറി നിന്നോ സ്റ്റോപ്പ്‌ എത്താറായിട്ടിണ്ട്  "  കൂടുതൽ സംസാരിക്കാനുള്ള താൽപ്പര്യമില്ലയ്മ
ഉയർത്തിനിർത്തിയ പുരികക്കൊടികളിൽ മാത്രം ഞാൻ ഒതുക്കി. അവരെ വാതിൽക്കൽ വിട്ട്  ഉലയുന്ന ശരീരവും,മനസ്സുമായി ബാഗ്‌ അടയാളമാക്കിയ എന്റെ  സീറ്റിലേക്ക്  ഞാൻ തിരികെ വന്നിരുന്നു. 

വണ്ടിയുടെതോട്ടിലാട്ടവും ,കനത്തു തുടങ്ങിയ മഴയുടെ തണുപ്പും ..ഞാൻ കണ്ണുകൾ അടച്ചു... വേനലവധിക്ക് അമ്മവീട്ടിൽ  എന്നെ 
ഏൽപ്പിച്ചു മടങ്ങുന്ന  അച്ഛൻ... രാത്രി അപരിചിതമായ ചൂരിനും അനന്തമായ ഭിത്തിക്കുമിടയിൽ  ഞെട്ടിഎഴുന്നേറ്റു കരയുന്ന  ബാല്യം .......

                 ഞാൻ കണ്ണ് തുറന്നു പിന്നിലേക്ക് നോക്കി .വാതിൽക്കൽ ഒരു വിദേശിയും, മലയാളി യുവാവും സംസാരിച്ചു നിൽക്കുന്നു .ഫ്ലാറ്റുകളും,  തെങ്ങുകളും,വെള്ളം കയറിയ വയലുകളും   ചൂണ്ടി 
നാടിന്റെ സൗന്ദര്യം വർണ്ണിക്കുകയാണ് അയാൾ .

 എന്റെ മുമ്പിൽ  ഇരിപ്പിടത്തിൽ നിന്നും മുന്നോട്ടാഞ്ഞ്‌  പത്ര  പാരായണത്തിൽ മുഴുകിയ ആളോട്   ഞാൻ ചോദിച്ചു :

 "ചേട്ടാ എറണാകുളം കഴിഞ്ഞോ?"

"ഇല്ല അടുത്ത സ്റ്റോപ്പ്‌"

പത്രത്തിൽ  നിന്നും കണ്ണെടുക്കാതെ അയാൾ  പറഞ്ഞു. 

 അപ്പോൾ  ആ വൃദ്ധനും കുട്ടിയും !! ..  ആരും എന്റെ മുഖത്തെ അത്ഭുതം  ശ്രദ്ധിച്ചില്ല ...അയാൾ എനിക്കഭിമുഖമായി വിടർത്തി  വച്ച 
ഒന്നാം പേജിൽ ,തകർന്ന കെട്ടിടത്തിനു മുന്നിൽ കുമ്മായത്തിൽ മുങ്ങി നിൽക്കുന്ന  ഒരു കുട്ടിയുടെ ചിത്രം..കണ്ണുകളിൽ ഉത്തരം കിട്ടാത്ത കുറേ  
ചോദ്യങ്ങളുടെ കലക്കൽ...താഴെ ചുവന്ന നിറത്തിൽ  മരണ സംഖ്യ  ..അക്കങ്ങൾ  മാറിക്കൊണ്ടിരിക്കുകയാണോ? ..
ചുറ്റും വെടിമരുന്നിന്റെ ചൂര്..അതും തോന്നലാണോ? 

    പെട്ടെന്ന് ഞാനെന്റെ മൊബൈൽ പുറത്തെടുത്ത് ഗാലറി  പരിശോധിച്ചു ....വർണ്ണങ്ങൾ  കലങ്ങി മറിഞ്ഞ ഒരു ചിത്രം ...ഇല്ല  !!  എന്റെ കാഴ്ചകളിൽ വെള്ളം നിറയുന്നു .

                               ഇനി നിങ്ങളുടെ ഊഴമാണ് സുഹൃത്തേ .. കയ്യിലെ കൊച്ചു  കള്ളിയിലേക്ക് എന്നെയും പകർത്തൂ... അവിടെ നിന്നും 
വലിയ കളങ്ങളിലേക്ക് ..അവിടെ നിന്ന് പിന്നെയും.. ,വായിൽ തോന്നുന്ന അടിക്കുറിപ്പുകളോടെ  അത് തുടരട്ടെ. എനിക്കറിയാം  കാഴ്ച്ചകൾ  നിങ്ങളുടേതാണ് പക്ഷെ കാരണങ്ങൾ ,അവ എന്റേത് മാത്രവും.                                   

Wednesday 30 April 2014

KURUNKAVITHA



                                                           കരിയിലപ്പാട്ട്


                           ഇന്നെൻ പകലുറക്കത്തിനു താരാട്ട് പാടാൻ 


                           മണ്ണോടു നൊമ്പരമുരയ്ക്കും കരിയിലകളില്ല 


                           അമ്മതൻ വേദന അന്നെൻ താരാട്ട്  


                           അതിൽ നാമ്പിട്ടൊരെൻ വാക്കുകൾക്കോ  


                          അഴിച്ചിട്ടുമഴിയാത്തതാമഴലിൻ കറുപ്പ് 


                          കാലം കൂട്ടിയ ചിതയിലെരിഞ്ഞാലും 


                          കനലിൻ മുകളിൽ തണലായുയരണമെന്നമ്മപ്പാട്ട്.

Monday 7 April 2014

ലീലാമ്മ


                                                             
                                  ലീലാമ്മ 



                         അമ്പലത്തിനും കാത്തു നില്പു കേന്ദ്രത്തിനും  ഇടയിലായി 

പാതയോരത്തായിരുന്നു ലീലാമ്മ മുമ്പ്  താമസിച്ചിരുന്ന വീടുൾപ്പെട്ട സ്ഥലം.

ഒരേക്കറോളം വരുന്ന ആ  പറമ്പ്  ഷീറ്റ് കെട്ടി മറച്ചിരുന്നു. നടുവിലായി  ഗേറ്റ് 

പോലെ  രണ്ടു വിയ  അലുമിനിയം പാളികൾ ചാരി 

വച്ചിരുന്നു.അതിലൂടെയാണ്  മനുഷ്യരും യന്ത്രങ്ങളും  അകത്തേക്കും 

പുറത്തേക്കും  സഞ്ചരിച്ചത്.ബസ്സിലോ നടന്നോ ഉള്ള യാത്രയിൽ ആ തകര 

പാളികൾക്കിടയിലെ  തിളങ്ങുന്ന ശൂന്യത ലീലാമ്മയുടെ കണ്ണുകളിൽ 

നനവായി.ദേവി നട കഴിഞ്ഞു പ്രസാദം വാങ്ങി നെറ്റിയിൽ  

തൊടുമ്പോൾ മിണ്ടാൻ വന്ന ലക്ഷ്മിക്കുട്ടിയെ  മനപൂർവ്വം  ഒഴിവാക്കിയത് 

ഒറ്റയ്ക്ക് ആ പറമ്പിൽ കയറി നോക്കി പോരാൻ ഉറച്ചിട്ടായിരുന്നു.

                            മുണ്ടിൻ തലപ്പ് പാളിയിലുടക്കാതെ ലീലാമ്മ  കൊച്ചു 

വിടവിലൂടെ  പറമ്പിലേക്ക്  കയറി.അവധി ദിവസത്തിന്റെ ഭയപെടുത്തുന്ന 

മൂകത  ലീലാമ്മയ്ക്ക് അവിടെ അനുഭവപ്പെട്ടു.പണി സാധനങ്ങളെല്ലാം ഒരു  

വശത്തായി കൂട്ടിയിട്ടിരിക്കുന്നു , കുറച്ചു മാറി ഇരയെ ഭക്ഷിച്ചുറങ്ങുന്ന 

വന്യമൃഗത്തെപ്പോലെ ഒരു മഞ്ഞ  ജെ സി ബി; അതിന്റെ കൂർത്ത 

നഖങ്ങളിൽ ചുവപ്പ് രാശി. 

           തറ  നിരപ്പുയർത്തുന്നതിനു മുന്നോടിയായി കൂന കൂട്ടിയ മണ്ണും 

കട്ടകളും   കുറെയൊക്കെ ജെസിബി  എടുത്തു താഴെ പുഴകടവ് മുക്കാലും  

നികത്തിയിരുന്നു. ഉരുക്ക് ചക്രങ്ങൾ  കയറി  പൊടിയാൻ  തയ്യാറെടുത്ത  

കട്ടകൾ  മൃദു  കാൽ വെപ്പിൽ ഉരുണ്ടു തെന്നി  മാറി.ലീലാമ്മ   ശ്രദ്ധിച്ചു  

മുകളിലേക്ക്  കയറി .ഒരു പ്രകൃതി ദുരന്ത  ഭൂമിയിൽ   നിൽക്കുന്ന  പ്രതീതി 

 അവർക്കുണ്ടായി.പ്രകൃതി ദുരന്ത ഭൂമിയിലെ ഒരു  പ്രത്യേകത  ജാതി മത 

 വർഗ്ഗ ചിഹ്നങ്ങൾ   ഇല്ലാതെയായിരിക്കും മനുഷ്യർ  ഭൂമിയിൽ 

 അടക്കപ്പെടുക. ഈ മണ്ണിനടിയിൽ തനിക്കു പ്രിയപ്പെട്ട 

ഓർമ്മകളെ  അത്തരം ഒരു  ശീർഷകത്തിനു ചുവട്ടിലും ലീലാമ്മയ്ക്ക് 

കിടത്താനാകുമായിരുന്നില്ല.  ഒർമകളുടെ ശേഷിപ്പായി, 

അവരുപയോഗിച്ചിരുന്ന കിണർ കൈവരി പാതിയും തകർന്നു കിഴക്കേ 

കോണിൽ കണ്ടു.
                       
                   സർക്കാർ വിദ്യാലയത്തിൽ  അദ്ധ്യാപകനായിരുന്ന ഭർത്താവിന്

പെങ്ങന്മാരുടെ വീതം ഭാഗിച്ചൊടുവിൽ കിട്ടിയ പതിനഞ്ചു സെന്റ് സ്ഥലം 

ഈ പുഴക്കടവിലായിരുന്നു . കിട്ടാവുന്ന വിലയ്ക്ക് കൊടുത്ത്  കവലയിൽ 

മൂത്ത പെങ്ങൾ താമസിക്കുന്നതിനടുത്തേക്ക് മാറാൻ ആവുംവിധം 

എല്ലാവരും പറഞ്ഞിട്ടും ഇവിടെയും കുറേ ജീവിതങ്ങലുണ്ട്  നമ്മൾ 

അറിയേണ്ടതയിട്ടെന്നു  പറഞ്ഞ്‌   തന്നെയും കൊണ്ട് പാർത്ത ഓടിട്ട ആ 

കൊച്ചു വീട്, ഓർമയിൽ വീണ്ടുംപണിതെടുക്കാൻ അത് പൊളിയ്ക്കാൻ 

വേണ്ടി വന്നതിന്റെ ഒരംശം സമയമേ ലീലാമ്മയ്ക്ക് വേണ്ടിവന്നുള്ളൂ. 

അവിടെ എല്ലാവർക്കും പ്രിയപ്പെട്ട മാഷായി അദ്ദേഹം. പാടത്തും 

അടുക്കളയിലും  മാത്രമായി ഒതുങ്ങുമായിരുന്ന തന്നെ തയ്യൽ പഠിപ്പിച്ചത്, 

ബഹു വർണ്ണ സ്ത്രങ്ങളെപ്പോലെ   മനുഷ്യരെയും സ്നേഹം എന്ന നൂലിൽ 

 ഇഴ ചേർക്കണമെന്നോർമ്മിപ്പിച്ചുകൊണ്ടായിരുന്നു.                                                                                                                             
             കുറച്ചു മാറി തിളച്ചു മറിയാൻ തുടങ്ങിയ പുറയാർ പുഴയിൽ നിന്നും 

  ചൂട്  കാറ്റ് അവരുടെ നരച്ച  നെറുകയെ തഴുകി .ഇതിലിറങ്ങി ഈറനോടെ , 

അക്കരെ പടിഞ്ഞാറെ ശിവനട  ധ്യാനിച്ച് മുറിയതെ നാമം ജപിച്ചത്.. 

ഇതിൽ കാലും മുഖവം  കഴുകി ഹൈദ്രോസ് , നിസ്ക്കാരം നേരം 

തെറ്റാതെ എടുത്തത്..  സേവിച്ചൻ തന്റെ കൊച്ചു വള്ളം

 വെഞ്ചരിച്ചിറക്കിയത്..ഒടുവിൽ  എല്ലാവരെയും മൂകസക്ഷിയാക്കി   

പ്രിയപെട്ടവന്റെ ചാരം   ഒഴുക്കിയത്..

             എത്ര എളുപ്പത്തിലാണ്  തങ്ങൾ ശിഥിലമാക്കപ്പെട്ടത്.ഡോക്ടർമാരുടെ 

താമസത്തിന് വേണ്ടി ബഹു നില മാളിക പണിയുന്നതിനായിട്ടാണ് അവരുടെ 

സംഘടന ഈഭൂമി ഏറ്റെടുക്കാമെന്ന  അഭ്യർത്ഥന മുന്നോട്ട് വച്ചത്.പണം എന്ന 

ദൗർബല്യത്തിൽ  തന്റെതുൾപ്പടെ എല്ലാ കുടുംബങ്ങളും അവടെ നിന്നു  

കുടിയിറങ്ങാൻ തയ്യാറായി.മക്കളുടെയും,മറ്റു കുടുംബക്കാരുടെയും

നിർബന്ധം കൂടിയായപ്പോൾ തത്ക്കാലം ഇളയ മരു മകളോടൊപ്പം  

 മാറുകയേ നിവൃത്തിയുണ്ടയിരുന്നുള്ളൂ. പിന്നീട് ഈ സ്ഥലവുമായുണ്ടായ 

ഏക ബന്ധം ആഴ്ചയവസാനം ഇതിനു മുന്നിലൂടെ ക്ഷേത്രതിലെക്കുളള 

യാത്രയായിരുന്നു . 

              ഓർമ്മകളുടെ  തുടിപ്പ് ലീലാമ്മയ്ക്ക് കാൽച്ചുവട്ടിൽ

 അറിയാനാകുനുണ്ട്.കാട് കയറി  തുടങ്ങിയ  കിണറിനു ചുറ്റും 

 ഒഴിഞ്ഞ  മദ്യക്കുപ്പികളും ,മറ്റുലഹരിപ്പൊതികളുംകൂടിക്കിടപ്പുണ്ട്.വെയിൽ  

പ്രഹരത്തിൽ  ലീലാമ്മ തളർന്നു തുടങ്ങിയിരുന്നു.അക്കരെ 

നിന്നും ശിവ സ്തുതി മന്ത്രം ചൂട് കാറ്റിൽ അവരെ പൊതിഞ്ഞു  ..ഇപ്പോൾ  

കാൽ  ചുവട്ടിലെ  സ്പന്ദനം കൂടുതൽ ശക്തമായി ..ഓർമ്മകൾ  

ഭൂമിക്കടിയിൽ നുരഞ്ഞു  പൊന്തുകയാണ്..അവ ആഴങ്ങളിൽ  നിന്നും  

ഉയർത്തെഴുന്നേൽക്കുമെന്നു ലീലാമ്മയ്ക്കു തോന്നി...അവർ കണ്ണുകൾ 

ഇറുക്കിയടച്ചു..മന്ത്ര സ്തുതികൾക്ക് മുകളിൽ യന്ത്രത്തിന്റെ ഇരമ്പൽ 

ലീലാമ്മയക്ക് വേർതിരിച്ചറിയാനായില്ല...  മണ്‍ കൂനയിൽ മുളച്ച കുഞ്ഞു  

പാഴ്ച്ചെടിപോലെ   ജെ സി ബി യുടെ ഉരുക്ക് കൈകുള്ളിൽ  അവർ  

ഉയർന്നു പൊങ്ങി ."പണം  അത്  മനുഷ്യനെ  ഉയരത്തിലേക്ക് ഏറ്റും, 

എല്ലാത്തിലും  മുകളിലെത്തിയെന്ന് തോന്നുമ്പോൾ  കരം  പിൻ വലിച്ച്  

ഏകാന്തതയുടെ ആഴങ്ങളിലേക്കടക്കം ചെയ്യും '' 

മരിക്കുന്നതിന്റെ  തലേന്നു  മാഷ്  പറഞ്ഞ  വക്കുകളായിരുന്നു   

അപ്പോൾ ലീലാമ്മയുടെയുള്ളിൽ .

                 ഒരു പിടി  മണ്ണ് കോരിയിട്ട്,ശേഷിച്ച കൈവരികളുമുടച്ച് 

ജെ സി ബി കിണർമൂടൽ ആരംഭിച്ചു. ഏതാണ്ട് പതിനഞ്ചടി താഴെ 

സ്നേഹത്തിന്റെ പഴയ  ഉറവക്കണ്ണി തിരയുകയായിരുന്നു അപ്പോൾ 

ലീലാമ്മ.